

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി
കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിലാണ് ലഹരിക്കടിമകളായ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. മാതാപിതാക്കളോടൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന് കാട്ടി ശിശുക്ഷേമ സമിതി ഇത് നിഷേധിച്ചു.
തുടർന്ന് അമ്മയുടെ സ്വദേശമായ പാലക്കാട് സിഡബ്ല്യുസിയെ വിവരം അറിയിക്കുകയും ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ അധികൃതർ കുട്ടിയെ അവർക്കു കൈമാറുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ കൈമാറ്റ നടപടികൾ സ്വീകരിക്കൂ എന്നും അധികൃതർ അറിയിച്ചു.
ഇരുവരും കുട്ടിയുടെ മാതാപിതാക്കളാണെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്ന് പറയുന്നുണ്ടെങ്കിലും ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇല്ല. ഇരുവരും മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നാണ് വിവരം.