

"ക്രിസ്ത്യാനികൾ വിഡ്ഢികളല്ല"; എഫ്‌സിആര്‍എക്കെതിരെ നിലപാട് കടുപ്പിച്ച് സിബിസിഐ
file photo
ന്യൂഡൽഹി: എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ ബിഷപ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സിബിസിഐ). ക്രിസ്ത്യാനികൾ വിഡ്ഢികൾ ആല്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടെന്നും ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന് വോട്ടർമാർക്ക് അറിയാമെന്നും സിബിസിഐ വ്യക്തമാക്കി.
വിഷയത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര അഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രഗസ് പറഞ്ഞു.
ഞങ്ങളുടെ ആളുകൾ വിഡ്ഢികളൊന്നുമില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ട്. ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന കാര്യവും അവർക്ക് മനസിലായിട്ടുണ്ട്. അവരുടെ ധാരണയ്ക്ക് അനുസരിച്ചാകും വോട്ട് ചെയ്യുക- ഫാ. റോബിൻസൺ റോഡ്രഗസ് വ്യക്തമാക്കി.
ഞങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് പറയുകയില്ല. ഒരിക്കലും ഞങ്ങൾ പാർട്ടികൾക്ക് പിന്തുണ നൽകിയിട്ടുമില്ല. തെരഞ്ഞെടുപ്പ് കാരണമാണ് നിയമ ഭേദഗതി ബില്ലിൽ ചർച്ച നടത്താത്തത് എങ്കിൽ ഭാവിയിലും ഇലക്ഷനുകൾ ഉണ്ടെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.