

പുതുയുഗയാത്രയുടെ സമാപനം; രാഹുൽ ഗാന്ധിയെത്തും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് തലസ്ഥാനത്ത് ശനിയാഴ്ച സമാപനം. ഫെബ്രുവരി 6ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്രയുടെ സമാപന സമ്മേളനം ശനിയാഴ്ച 5ന് പുത്തരിക്കണ്ടം മൈതാനത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താനനും പരിഹാരം നിര്‍ദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെല്‍ത്ത് കോണ്‍ക്ലേവിന്‍റെ നയരേഖ കോഴിക്കോടും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന്‍റെ നയരേഖ തൃശൂരും പ്രകാശനം ചെയ്തു.
സംവദിക്കാം പുതുയുഗത്തിനായി എന്ന പരിപാടി 14 ഇടങ്ങളില്‍ സംഘടിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, കര്‍ഷകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ലോട്ടറി തൊഴിലാളികള്‍, പ്രീ പ്രൈമറി ടീച്ചേഴ്സ്, കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ്, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാർഥികള്‍ തുടങ്ങി ജീവിതത്തിന്‍റെ സമസ്ത മേഖലകളിലുമുള്ളവര്‍ സംവാദ പരിപാടികളില്‍ പങ്കെടുത്തു.
സമാപന പൊതുസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.