തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും തൂക്ക് പാർലമെന്‍റ് വന്നാൽ ഒരു എംപിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതു സീറ്റും സിപിഐയ്ക്ക് പ്രധാനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എല്ലാ സീറ്റലും ഉചിതമായ സ്ഥാനാർഥികൾ ഉണ്ടാകും. എന്നാൽ കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ബന്ധമാണ്. ബിജെപി- കോൺഗ്രസ് ബാന്ധവത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോപ്പിക്കും. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്നാണ് നവകേരളയാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടത്തിയ സമരം കേന്ദ്രസർക്കാരിനുള്ള മറുപടിയാണ്. എന്നാൽ കേരളത്തിലെ കോൺഗ്രസുകാർ സമരത്തിനെതിരെ ബിജെപിയെപ്പോലെ സംസാരിച്ചു. ജനം ഇതിനെ അംഗീകരിക്കുകയില്ല. കേന്ദ്രത്തിന്‍റെ ഒന്നാമത്തെ ശത്രു കേരളമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.