വേടന്‍റെ പരിപാടിക്കുപോയ മകൻ ട്രെയിൻ തട്ടി മരിച്ചു, അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു
കാസർകോട്: വേടന്‍റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മകൻ ട്രെയിൻ തട്ടി മരിച്ചതിനു പിന്നാലെ മാതാപിതാക്കൾ ജീവനൊടുക്കി. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്‍റെ ഹാളിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിസംബർ 29ന് ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടൻറെ പരിപാടി കാണാനെത്തിയപ്പോഴാണ് ഇവരുടെ ഏക മകൻ എം. ശിവാനന്ദൻ (19) തിക്കിലും തിരക്കിലും പെട്ട് ട്രെയിൻ തട്ടി മരിച്ചത്. മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ശിവാനന്ദൻ. പരിപാടികൾ നടക്കുന്നതിനിടെ റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു.
മകന്‍റെ മരണത്തിന് ശേഷം വേണുഗോപാലൻ നായരും സ്മിതയും ദുഃഖത്തിലായിരുന്നു. വല്ലപ്പോഴും മാത്രമാണ് വീടിന് വെളിയിലിറങ്ങിയിരുന്നത്. ശിവാനന്ദന്‍റെ മരണ ശേഷം സ്മിതയുടെ അമ്മ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഇവർ സ്വന്തം വീട്ടിലേക്ക് പോയി. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീടിന്‍റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മകന്‍റെ വിയോഗമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.