

ഭാര്യക്ക് വിവാഹേതര ബന്ധം, ഗർഭഛിദ്രവും നടത്തി; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
പത്തനംതിട്ട: ഭാര്യയുടെ വിവാഹേതര ബന്ധം കുടുംബജീവിതം തകർത്തുവെന്നാരോപിച്ച് നൽകിയ ഹർജിയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് പത്തനംതിട്ട കുടുംബക്കോടതി. എറണാകുളം മരട് സ്വദേശിയുടെ ഹർജിയിലാണ് ഭാര്യയോടും ബന്ധുക്കളോടും സുഹൃത്തിനോടും നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത്. വിവാഹജീവിതം താറുമാറാക്കുന്ന മൂന്നാമനെതിരേ കോടതിയെ സമീപിക്കാമെന്ന സുപ്രീം കോടതി വിധിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബക്കോടതി ഉത്തരവ്. വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്‍റെ അന്തസ് ഹനിക്കൽ എന്നിവയ്ക്കു പരിഹാരമായാണ് പണം നൽകുന്നത്.
2018ലാണ് യുവാവ് ഭാര്യ, ഭാര്യയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെ പ്രതിയാക്കി ഹർജി സമർപ്പിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ വിവാഹശേഷവും യുവതി മറ്റൊരാളുമായി ബന്ധം പുലർത്തി.
വിവാഹത്തിനു മുൻപും അതിനു ശേഷവും ഗർഭഛിദ്രം നടത്തിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹസമയത്ത് വരൻ അണിയിച്ച 32 ഗ്രാം വരുന്ന സ്വർണാഭരണം ആറു ശതമാനം പലിശ ഉൾപ്പെടെ തിരിച്ചു നൽകണമെന്നും അല്ലാത്ത പക്ഷം സ്വർണത്തിന്‍റെ ഇപ്പോഴത്തെ വിപണിമൂല്യം പലിശയടക്കം തിരിച്ചു നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.