എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിസന്ധിയിൽ എൽഡിഎഫ്

ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
cpi against ldf on adgp case
എഡിജിപി അജിത് കുമാർ
Updated on

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ രംഗത്തെത്തുമ്പോൾ എൽഡിഎഫിൽ വീണ്ടും പ്രതിസന്ധി. അന്വേഷണ റിപ്പോർട്ടിന് ശേഷം എഡിജിപിക്കെതിരെ നടപടിയെന്ന എൽഡിഎഫ് യോഗത്തിലെ തീരുമാനം നിലനിൽക്കെ സിപിഐ നേതാക്കൾ അജിത്കുമാറിനെതിരേ വീണ്ടും പരസ്യമായി രംഗത്തെത്തി. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചപ്പോൾ, ഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാൻ സർക്കാരിന് പ്രയാസമായിരിക്കുമെന്ന് മുതിർന്ന സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പ്രകാശ് ബാബുവും ചൂണ്ടിക്കാട്ടി.

ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാ‌ൽ, അറിയപ്പെടുന്ന ആർഎസ്എസ് നേതാക്കളെ എം.ആർ. അജിത്കുമാർ കണ്ടു. എൽഡിഎഫ് ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സിപിഐയുടെ ഉറച്ച നിലപാട്. എഡിജിപിയുടെ ചുമതല വഹിക്കാൻ ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. പി.വി. അൻവറിനെതിരായ സിപിഎമ്മിന്‍റെ പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൈയ്യും കാലും വെട്ടുമെന്ന ശൈലി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയത്തെ എതിർക്കേണ്ടത് ആശയം കൊണ്ടാണെന്നുമായിരുന്നു സെക്രട്ടറിയുടെ മറുപടി.

വിഷയം രാഷ്ട്രീയമാണെന്നും എഡിജിപിക്കെതിരേ ഉടൻ നടപടിയെടുക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തിച്ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രീയ വിഷയമാണ്. എഡിജിപിക്കെതിരെ തുടർച്ചയായ പല വിഷയങ്ങളും വന്നു. എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്‍റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് ഡിജിപിയുടെയോ മറ്റാരുടെയെങ്കിലുമോ അനുമതി കിട്ടിയോ എന്നത് അന്വേഷണത്തിൽ കണ്ടെത്താം. എന്നാൽ അങ്ങനെ കാണാമോ എന്നതാണ് ചോദ്യം ആർഎസ്എസ് നേതാക്കളെ കണ്ടു എന്നത് എഡിജിപി സമ്മതിച്ചതാണ്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. എഡിജിപിക്ക് മതേതര രാജ്യത്തെ ജനങ്ങളെ എങ്ങനെ നീതിപൂർവ്വം കാണാൻ കഴിയും? ക്രമസമാധാന ചുമതലയിൽ തുടരുന്നത് തെറ്റായ സന്ദേശം കേരളത്തിലെ ജനങ്ങൾക്ക് നൽകും. തിരുത്തേണ്ടവർ എത്രയും പെട്ടന്ന് തിരുത്തണമെന്നും പ്രകാശ് ബാബു പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com