

തൃശൂരിൽ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി; സൂപ്പർ മാർക്കറ്റ് അടച്ചു
തൃശൂർ: തൃശൂരിൽ വോട്ടിനു വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്തതായി സിപിഎമ്മിന്‍റെ പരാതി. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടമറിക്കുന്നുവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് ആളുകൾ കിറ്റുകൾ വാങ്ങിയത്. പ്രാദേശിക ബിജെപി നേതാവായ രാധാകൃഷ്ണന്‍റെ നിർദേശ പ്രകാരമാണ് ആളുകൾ കിറ്റുകൾ വാങ്ങാനെത്തിയതെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ കിറ്റ് വിതരണം നടന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികൾ ഒഴുക്കുകയാണെന്നും സിപിഎം ആരോപിച്ചു. ആരോപണത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ എത്തിയതോടെ സൂപ്പർ മാർക്കറ്റ് അടച്ചു.
വിഷുവിന് വേണ്ടി തയാറിക്കിയിരുന്ന കിറ്റുകളാണിതെന്നും ഓർഡർ നൽകിയാൽ കിറ്റുകൾ നൽകാറുണ്ടെന്നും സൂപ്പർ മാർക്കറ്റ് ഉടമ മാധ‍്യമങ്ങളോട് പ്രതികരിച്ചു.