ഭരണഘടന പരിഷ്കരിക്കണമെന്ന് സിപിഎമ്മും കോൺഗ്രസും ബിജെപിയും

രാഷ്‌ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച
CPM, Congress, BJP call for Constitutional amendment
ഭരണഘടന പരിഷ്കരിക്കണമെന്ന് സിപിഎമ്മും കോൺഗ്രസും ബിജെപിയും
Updated on

തിരുവനന്തപുരം: രാഷ്‌ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച. സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കണം എന്ന ഒറ്റ കാഴ്ചപ്പാടിൽ അവർ അവരവരുടെ രാഷ്‌ട്രീയം ഉറപ്പിച്ചുനിർത്തി.

'സമകാലിക ഇന്ത്യൻ രാഷ്‌ട്രീയം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർക്കുപുറമെ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി.

ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ഏക സ്വരത്തിൽ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ, ഭരണഘടനയെ കാവിവൽക്കരിക്കാനാണ് നിലവിലെ ശ്രമമെന്ന ആശങ്ക എം.വി. ഗോവിന്ദൻ പങ്കുവെച്ചു. ഐക്യം തകർക്കുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾ രാജ്യം അംഗീകരിക്കില്ല. സമൂഹത്തെയും ജീവിതത്തെയും മുന്നോട്ട് കൊണ്ടുപോകുന്ന ജനാധിപത്യ സംവിധാനം നിലനിർത്താനുള്ള ഭരണഘടന ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനതയെ ഒരു പ്രത്യേക ദിശയിലേക്ക് മാത്രം നടത്താൻ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ഏക സിവിൽ കോഡും പൗരത്വ ഭേദഗതിയും മറ്റും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഉജ്ജ്വലമായ ഭൂതകാലത്തിലൂന്നി വേണം വർത്തമാന ഇന്ത്യ പുനർസൃഷ്ടിക്കാൻ. സമ്പത്തിന്‍റെ ധ്രുവീകരണമാണ് നിലവിൽ നടക്കുന്നത്. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നത് വെച്ച് രാജ്യം പുരോഗമിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ദരിദ്രരുടെ എണ്ണം വർധിക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന മതനിരപേക്ഷ കാഴ്പ്പാടുള്ളവരുമായി ചേർന്ന് വർഗീയതയെ ചെറുക്കുകയാണ് തങ്ങളുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാടെന്നും ഗോവിന്ദൻ പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അടിസ്ഥാനഘടനയ്ക്ക് മാറ്റം വരാത്ത രീതിയിലാണ് ഭരണഘടന പരിഷ്കരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഫെഡറലിസത്തെയും ജനാധിപത്യത്തെയും തകർക്കുന്ന നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു. സർക്കാർ സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നു. അതിനാൽ ബാലറ്റ് പേപ്പർ മടങ്ങിവന്നേ മതിയാകൂ. ലോകത്ത് ആകെ 6 രാജ്യങ്ങൾ മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആളുകൾക്ക് വിശ്വാസമില്ലാതാക്കുന്ന രീതിയിൽ എത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തെ പൂർണമായി കശാപ്പുചെയ്യുകയാണ് മറ്റു രാഷ്‌ട്രീയ പാർട്ടികളെന്നും അഗ്നിശുദ്ധി വരുത്തിയ രാഷ്‌ട്രീയമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നുമാണ് പി കെ കൃഷ്ണദാസ് പറഞ്ഞു. യുഗാനുകൂലവും കാലാനുകൂലവുമായി ഭരണഘടന മാറ്റണം. ചിലരുടെ സ്വപ്‌നങ്ങൾ തകരുമെന്നല്ലാതെ ആരാധനാലയങ്ങൾ തകർക്കില്ലെന്നും ഇന്ത്യയുടെ പൈതൃകം അതാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

വ്യത്യസ്ത രാഷ്‌ട്രീയധാരകൾ സമന്വയിച്ച ആരോഗ്യകരമായ ചർച്ചകൾ തുടരണമെന്ന് മോഡറേറ്റർ ജോൺ ബ്രിട്ടാസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com