മനു തോമസ് വിഷയം വഷളാക്കിയത് പി. ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്; കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം

മൗനം വിദ്വാനു ഭൂഷണമെന്ന് ജയരാജന്‍ പ്രതികരിച്ചു.
P Jayarajan
P Jayarajan
Updated on

കണ്ണൂർ: ക്വട്ടേഷൻ വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ സിപിഎം നേതാവ് പി. ജയരാജന് രൂക്ഷവിമർശനം. മനു തോമസ് വിഷയം വഷളാക്കിയത് പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റാണെന്ന് സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നത്. ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പി. ജയരാജനാണെന്നും അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്നം കൂടുതൽ വഷളായെന്നും ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും പാർട്ടിക്കുവേണ്ടി വാദിക്കാൻ ഇത് ഇടയാക്കിയെന്നും വിമർശനമുണ്ടായി.

അതേസമയം, യോഗത്തിന് ശേഷം മനു തോമസിനെയും ക്വട്ടേഷൻ സംഘത്തെയും തള്ളി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും ഒഴിവായ മനു തോമസ് സിപിഎം നേതാക്കള്‍ക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണെന്ന് പ്രസ്താവനയിൽ പറയുന്നു. അതേസമയം, സോഷ്യമീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും, ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല. ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് സിപിഎം എന്നും അവരെ സഹായിക്കുന്നവരാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം. ഷാജറും എന്നുമുള്ള വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഈ പ്രചരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും കുടുങ്ങിപ്പോകരുതെന്നും ജാഗ്രത പാലിക്കുകയും വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

അതേസമയം സംഭവത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു പി ജയരാജന്‍റെ പ്രതികരണം. മൗനം വിദ്വാനു ഭൂഷണമെന്നും ജയരാജന്‍ പ്രതികരിച്ചു. വിവാദത്തില്‍ യാതൊന്നും പറയാനില്ല. ജില്ലാ സെക്രട്ടറി എം വി ജയരാജനും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

Trending

No stories found.

Latest News

No stories found.