

കെ.ബി. ഗണേഷ് കുമാർ
കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ കെ.ബി. ഗണേഷ് കുമാറിന്‍റെ തോൽവിക്ക് കാരണം അദ്ദേഹത്തിന്‍റെ നാക്കാണെന്ന വിമർശനവുമായി സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റി. തെരഞ്ഞെടുപ്പ് അടുത്ത സമയം ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നെന്ന് യോഗം വിലയിരുത്തി.
ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിയുടെ ഓഫിസ് ഇടപെടാതിരുന്നതും പാർട്ടി നേതാക്കളോട് പോലുമുള്ള പുച്ഛഭാവത്തിലെ പെരുമാറ്റവും എൻഎസ്എസുമായുണ്ടായ പ്രശ്‌നവുമെല്ലാം ഗണേഷിന്‍റെ തോൽവിക്ക് കാരണമായെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്നും പാർട്ടി നേതൃത്വത്തിൽ മാറ്റംവരണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു.
വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ഒരുമിച്ചു ജയിച്ച കാലത്ത് വി.എസ്. പ്രതിപക്ഷ നേതാവാകുകയും നായനാർ മാറിനിൽക്കുകയും ചെയ്‌തു. അതേ മാതൃകയിൽ പിണറായിയും മാറിനിൽക്കണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. പിണറായിയുടെ ധാർഷ്‌ട്യമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും കുന്നിക്കോട് ഏരിയ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.