'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ബിജെപിയെ വിമർശിക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് ഇഡി പ്രവൃത്തിക്കുന്നതെന്നാണ് എം. സ്വരാജ് പറയുന്നത്
cpm leader m. swaraj response in ed action in cmrl-exalogic case

എം. സ്വരാജ്, പിണറായി വിജയൻ

Updated on

കണ്ണൂർ: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഡിജിപിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്.

പിണറായി വിജയനെ മൂക്കിൽ വലിച്ചു കയറ്റുമെന്നാണ് ചിലർ അവകാശപ്പെടുന്നതെന്നും എന്നാൽ അദ്ദേഹത്തെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ലെന്നുമായിരുന്നു സ്വരാജിന്‍റെ പ്രതികരണം.

ബിജെപിയെ വിമർശിക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് ഇഡി പ്രവൃത്തിക്കുന്നതെന്നു പറഞ്ഞ സ്വരാജ് ഇത്തരം ആരോപണങ്ങൾ സാമാന‍്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്ന് കൂട്ടിച്ചേർത്തു.

നേരത്തെ പിണറായി വിജയന് പിന്തുണ നൽകി മുതിർന്ന സിപിഎം നേതാവായ എം.വി. ജയരാജൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇഡിയുടെ നീക്കം ബിജെപി- കോൺഗ്രസ് ഡീലിന്‍റെ ഭാഗമാണെന്നായിരുന്നു ജയരാജൻ പറഞ്ഞത്.

പിണറായി വിജയനെയോ മറ്റു നേതാക്കളെയോ തടവിലാക്കാനോ വേട്ടയാടാനോ ആണ് ശ്രമമെങ്കിൽ അതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും ജയരാജൻ താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സ്വരാജ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.

കേസിലെ നിർണായക തെളിവുകളടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് ലഭിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കത്തിലെ പ്രധാന നിർദേശം. പിണറായി വിജയൻ 3.28 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മകൾ വഴിയായിരുന്നു ഇടപാടുകളെന്നും മരുമകൻ റിയാസ് ഇത് ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

logo
Metro Vaartha
www.metrovaartha.com