

ചൂരൽമല ദുരന്തത്തിന്‍റെ ഇരയായ ശ്രുതിയെ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സിപിഎം
വയനാട്: ചൂരൽമല ദുരന്തത്തിന്‍റെ ഇരയായ ശ്രുതിയെ ടി.സിദ്ധിഖ് പറ്റിച്ചതായി സിപിഎം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധീഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. വീട് ലഭിക്കുമെന്ന ധാരണയിൽ സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ വാങ്ങി.
പക്ഷേ ഇതുവരെയും സിദ്ധിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. പണം തിരികെ നൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി വീണ്ടും സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു.
ജില്ല സെക്രട്ടറി റഫീഖ് കള്ളം പറയുകയാണെന്ന് സിദ്ധിഖ് തിരിച്ചടിച്ചു. സിപിഎം നേതാക്കൾ ബോധപൂർവം കള്ളം പ്രചരിപ്പിക്കുകയാണ്. സിഎംഡിആർഎഫിലേക്ക് പണം കൊടുത്തില്ലെന്നാണ് ആദ്യം പറഞ്ഞത്. ടൗൺഷിപ്പ് ഉദ്ഘാടനവേദിയിൽ കൂവി തോൽപ്പിക്കാൻ ശ്രമിച്ചു. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ധിഖ് പറഞ്ഞു