

"ജനങ്ങളുമായി തർക്കിക്കരുത്, ക്ഷമ കാണിക്കണം"; ഗൃഹസന്ദർശനത്തിൽ നിർദേശങ്ങളുമായി സിപിഎം
Representative image
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗൃഗസന്ദർശനത്തിനൊരുങ്ങുന്ന പാർട്ടി പ്രവർത്തകർക്ക് സിപിഎമ്മിന്‍റെ കർശന നിർദേശങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിലെ തിരിച്ചടി മറികടക്കുന്നതിനായാണ് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളോട് തർക്കിക്കാൻ നിൽക്കരുതെന്നും സംസാരിക്കുന്നതിനിടെ ഇടയ്ക്ക് കയറി സംസാരിക്കാതെ ക്ഷമാപൂർവം കേട്ടതിനു ശേഷം മറുപടി നൽകണമെന്നുമാണ് പ്രധാന നിർദേശം.ജനുവരി 15 മുതൽ 25 വരെയാണ് ഗൃഹസന്ദർശനം.
ചെറിയ സ്ക്വാഡുകളായി വീടുകളിലേക്ക് ചെല്ലണമെന്നും വീട്ടുകാരുമായി പരിചയമുള്ളവർ കൂട്ടത്തിൽ ഉണ്ടായിരിക്കണമെന്നും വീട്ടിനകത്ത് കയറി ഇരുന്ന് കുടുംബത്തിലെ മുതിർന്നവർക്ക് പരിഗണന നൽകി സംസാരിക്കണമെന്നുമാണ് നിർദേശം. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടികളെക്കുറിച്ചും മറ്റു തെരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കാം. സിപിഎമ്മിനെക്കുറിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞ് ക്ഷമാപൂർവം കേൾക്കണമെന്നും വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശങ്ങളിലുണ്ട്.
പാർട്ടിയുമായി വിട്ടു പോയവരുമായി തുറച്ച സംസാരം നടത്തണം. വർഗീയ സംഘനകളെ വിമർശിക്കുന്നത് മതത്തോടുള്ള വിദ്വേഷമല്ല എന്ന് വ്യക്തമാക്കണം. തർക്കിച്ച് ജയിക്കാൻ ശ്രമിക്കരുതെന്നും കാര്യങ്ങൾ മനസിലാക്കാനും ശരിയായ ധാരണകളിലെത്താനുമാണ് ശ്രമിക്കേണ്ടതെന്നും നിർദേശങ്ങളിലുണ്ട്.