ശരീരഭാഷയും പെരുമാറ്റവും തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ; വീട്ടിൽ നിന്നു പോലും വിമർശനമുണ്ടായെന്ന് വെളിപ്പെടുത്തൽ

കണ്ണാടിയിൽ നോക്കുന്നത് പോലെ വാർത്താ സമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കാറുണ്ടോയെന്ന് മകൻ ചോദിച്ചെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു
criticism against m.v. govindan and pinarayi vijayan in cpm thiruvananthapuram district commitee meeting

എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: വാർത്താ സമ്മേളനങ്ങളിലെ ശരീരഭാഷയും പെരുമാറ്റവും ശരിയായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തന്‍റെ ശൈലിയെ പറ്റി വീട്ടിൽ നിന്നു പോലും വിമർശനമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഗോവിന്ദൻ ഇക്കാര‍്യങ്ങൾ പറഞ്ഞത്.

കണ്ണാടിയിൽ നോക്കുന്നത് പോലെ വാർത്താ സമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കാറുണ്ടോയെന്ന് മകൻ ചോദിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനി പക്വതയോടെ മാത്രമെ പൊതുസമൂഹത്തിൽ പെരുമാറുകയുള്ളൂയെന്ന് വ‍്യക്തമാക്കിയ ഗോവിന്ദൻ മാധ‍്യമ പ്രവർത്തകരോട് തിരിച്ച് പ്രകോപനപരമായ ചോദ‍്യം ചോദിക്കുന്നത് പൂർണമായി നിർത്തിയെന്ന് കൂട്ടിച്ചേർത്തു.

അതേസമയം, അതിരൂക്ഷമായ വിമർശനമാണ് മുൻ മുഖ‍്യമന്ത്രി പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരേ ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം പിണറായി വിജയന്‍റെ ധാർഷ്ട‍്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായി.

വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർഥങ്ങളുണ്ടെന്നും ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ‍്യമന്ത്രി തടഞ്ഞെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

എന്തിനാണ് പിണറായി വിജയന് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകിയതെന്നും ചോദ‍്യം ഉയർന്നു. മുഖ‍്യമന്ത്രിയുടെ ഓഫിസിലേക്ക് ഒരു സാധാരണക്കാരന് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും മുഷിഞ്ഞ ഷർട്ട് ഇട്ട് വരുന്ന പാവപ്പെട്ടവരെ മുഖ‍്യമന്ത്രിയുടെ സുരക്ഷാ വിഭാഗം മാറി നിൽക്കാൻ പറയുന്ന അവസ്ഥയുണ്ടായെന്നും നേതാക്കൾ ആരോപിച്ചു.

ഉത്തർപ്രദേശ് മുഖ‍്യമന്ത്രി പന്തലിട്ട് സാധാരണക്കാരുടെ പരാതികൾ സ്വീകരിക്കുന്നതും നേതാക്കൾ ചൂണ്ടിക്കാട്ടി. പി.കെ. ശ‍്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച വിമർശനങ്ങളെ എം.വി. ഗോവിന്ദൻ പ്രതിരോധിച്ചു. സ്ത്രീ പ്രാതിനിധ‍്യം ഉറപ്പാക്കാനും ആണധികാരം പ്രയോഗിക്കാതിരിക്കാനും വേണ്ടിയാണ് ശ‍്യാമളയെ സ്ഥാനാർഥിയാക്കിയതെന്നായിരുന്നു ഗോവിന്ദന്‍റെ വാദം. ഈ തീരുമാനത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്‍റെ വക്താക്കളാണെന്നും ഗോവിന്ദൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com