

എറണാകുളം: കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ കെഎസ്ഇബി ജീവനക്കാരി വി.എം. മീന ലോറി കയറി മരിച്ച സംഭവത്തിൽ പൊലീസിനെതിരേ പരാതിയുമായി കെഎസ്ഇബി ഉദ്യോഗസ്ഥർ. വി.എം. മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ റജികുമാര്‍ പറഞ്ഞു.
പരാതിയുമായി ജില്ലാ കലക്റ്ററെ സമീപിക്കുകയും പരിശോധനാ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് കെഎസ്ഇബി ജീവനക്കാരി വി.എം. മീന അപകടത്തില്‍ മരിച്ചത്.
വാഹന പരിശോധനയ്ക്കിടെ റോഡിലേക്ക് കയറി നിന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിക്കാതിരിക്കാന്‍ വേണ്ടി വാഹനം വെട്ടിച്ചു മാറ്റിയപ്പോഴാണ് ലോറിയുടെ അടിയില്‍ വി.എം. മീന പെട്ടു പോയതെന്നാണ് റജികുമാര്‍ പറഞ്ഞത്.
ഇത്തരം സ്ഥലങ്ങളില്‍ വാഹന പരിശോധനക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.
പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി വ്യാഴാഴ്ച തന്നെ നല്‍കാനാണ് കെഎസ്ഇബി എറണാകുളം ഡിവിഷന്‍റെ തീരുമാനം.