
കാസർഗോഡ്: ഡപ്യൂട്ടി തഹസിൽദാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ എ.കെ.എം.അഷറഫ് എംഎൽഎ ഉൾപ്പെടയുള്ള പ്രതികൾക്ക് ഒരുവർഷം തടവും 10000 രൂപ പിഴയും വിധിച്ചു. വോട്ടർപട്ടികയിൽ ചേരു ചേർക്കലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണ് ശിക്ഷ വിധിച്ചത്.
2010 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തു താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്‍റെ അപേക്ഷ ഡപ്യൂട്ടി തഹസിദാർ എ.ദാമോദരൻ നിരസിച്ചിരുന്നു.
മൈസൂരുവിൽ നിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ അവസരം ഉണ്ടാകുമെന്ന് കാണിച്ച് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം. അഷ്റഫിന്‍റെ നേതൃത്വത്തിൽ 35 പേർ ചുറ്റും കൂടി മർദിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.