

ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ 7.11 കോടി രൂപ വേണമെന്ന് ഊരാളുങ്കൽ; പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പ് ചെലവിനെ ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും തമ്മിൽ രൂക്ഷമായ പോര്. കരാർ അനുസരിച്ചുള്ള 7.11 കോടി രൂപ ലഭിക്കണമെന്ന നിലപാടിലാണ് ഊരാളുങ്കലിനു കീഴിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ട്രിപ്പിൾ ഐസി. എന്നാൽ 4.99 കോടി രൂപയിൽ കൂടുതൽ തുക അനുവദിക്കാനാവില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
പരിപാടി നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും തുകയെ ചൊല്ലിയുള്ള പൊരുത്തക്കേടുകൾ ഇരുവിഭാഗത്തിനും ഇതുവരെ പരിഹരിക്കാനായിട്ടില്ല. അയ്യപ്പ സംഗമത്തിന്‍റെ നടത്തപ്പിനായി ജിഎസ്ടി അടക്കം 7.11 കോടി ചെലവായെന്നാണ് ട്രിപ്പിൾ ഐസിയുടെ കണക്ക്.
എന്നാൽ ദേവസ്വം ബോർഡിന്‍റെ കണക്ക് പ്രകാരം ഇത് 4.99 കോടി രൂപയാണ്. ദേവസ്വം ബോർഡിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ടെൻഡറില്ലാതെയാണ് പരിപാടി നടത്തിപ്പ് ചുമതല കമ്പനിക്ക് നൽകിയതെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ശരിയായ ചെലവല്ല ഓഡിറ്റർ ഹൈക്കോടതിയിൽ നൽകിയത്. ഇനി മേയ് പകുതിയോടെയേ ഹൈക്കോടതി തുറക്കൂ. ഈ സമയം പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിനാൽ ഈ തുക ഏറ്റെടുത്ത് നൽകുമോയെന്നതാണ് പ്രധാനം.