

വി.ഡി. സതീശൻ
തിരുവനന്തപുരം: വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനം പ്രളയത്തെ അഭിമുഖീകരിക്കുമ്പോൾ താൻ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചുവെന്ന പേരിലുള്ള വിവാദം അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുലർച്ചെ അഞ്ച് മണി മുതൽ റവന്യു മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കലക്റ്റർമാരെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് ഭക്ഷണം കഴിച്ചത്. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. 2018ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഹെലികോപ്റ്റർ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ്മെന്‍റ് ഗ്രൂപ്പിനെ കാണാൻ പോകുന്നതിനു വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. അവരെ കാണാതിരിക്കുന്നത് കേരളത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്ററിൽ യാത്ര നടത്തിയത്. ആദ്യം വന്ദേഭാരതിൽ പോകാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട്സമയക്കുറവു മൂലം തീരുമാനം മാറ്റേണ്ടി വന്നു. അതു മൂലം സർക്കാരിന് ഒരു രൂപയുടെ അധികച്ചെലവ് പോലും ഉണ്ടായിട്ടില്ല.
80 ലക്ഷം പ്രതിമാസം വാടക നൽകുന്ന ഹെലികോപ്റ്ററിൽ 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുണ്ട്. ആ സൗകര്യമാണ് താൻ വിനിയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കൊച്ചിയിൽ ചർച്ചയ്ക്കെത്തിയ ഇൻവെസ്റ്റ്മെന്‍റ് ഗ്രൂപ്പിന്‍റെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് പദ്ധതി ഇല്ലാതാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും പദ്ധതിയിൽ അന്തിമതീരുമാനം ഉണ്ടാകുമ്പോൾ അറിയാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.