

ദിലീപ്, സഹോദരി ജയലക്ഷ്മിക്കൊപ്പം
കൊച്ചി: വീടിനു മുകളിലേക്ക് ഡ്രോൺ പകർത്തി ദൃശ്യങ്ങൾ പകർത്തിയതിലൂടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് നടൻ ദിലീപീന്‍റെ സഹോദരി പൊലീസിൽ പരാതി നൽകി. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ചാണ് ദിലീപിന്‍റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.റിപ്പോർട്ടർ ടിവി, എഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമങ്ങൾക്കെതിരേയാണ് പരാതി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ദിവസം തിരിച്ചെത്തിയപ്പോഴാണ് മാധ്യമങ്ങൾ ദിലീപിന്‍റെ വീടായ പത്മസരോവരത്തിനു മുകളിലേക്ക് ഡ്രോൺ ക്യാമറകൾ പറത്തിയത്.
ദിലീപിനൊപ്പമാണ് താമസിക്കുന്നതെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലുള്ളവരുടെ സ്വകാര്യതയിലേക്ക് ഡ്രോണുകൾ പറത്തിയതിലൂടെ അതിക്രമിച്ചു കയറിയെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ തേടാതെയാണ് ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതെന്നും പരാതിയിലുണ്ട്.
ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ലെന്നും താമസസ്ഥലത്തിനു മുകളിൽ വ്യോമനിരീക്ഷണം നടത്താൻ മാധ്യമങ്ങൾക്ക് അധികാരമില്ലെന്നും പരാതിയിലുണ്ട്. വാണിജ്യലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങൾ ശേഖരിച്ച് സംപ്രേക്ഷണം ചെയ്യാമെന്ന ദുരുദ്ദേശമാണ് ഈ പ്രവർത്തനത്തിനു പിന്നെലെന്നും പരാതിയിൽ ആരോപിച്ചിരിക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം ക്രിമിനൽ അതിക്രമം, കുറ്റകരമായ ഭീഷണി, പൊതുജനശല്യം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിലുണ്ട്.