

വീണ വിജയൻ
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്യും. ജൂണ്‍ 29ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് ഇഡി നോട്ടീസ് നല്‍കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
കേസില്‍ ജൂണ്‍ 17ന് വീണയെ എട്ടുമണിക്കൂറിലധികം ഇഡി ചോദ്യംചെയ്തിരുന്നു. എന്നാല്‍ സമയപരിമിതി കാരണം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്.
മുമ്പ് നടത്തിയ ചോദ്യംചെയ്യലില്‍ വീണ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. അതിനാല്‍ വീണയെ വീണ്ടും ചോദ്യംചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഇഡിയുടെ തീരുമാനം. കഴിഞ്ഞദിവസം വീണയുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും ഇഡി പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പുതിയ ചോദ്യംചെയ്യല്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തുക.
കേസില്‍ അടുത്തിടെ ചോദ്യംചെയ്യലിനായി വീണയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ നോട്ടീസാണിത്. ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിനു വീണ ഹാജരായിരുന്നില്ല. തുടര്‍ന്ന് രണ്ടാമത്തെ നോട്ടീസ് ലഭിച്ചപ്പോഴാണ് എട്ടുമണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനു വീണ എത്തിയത്.