

file image
പിണറായി: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) സംഘം പിണറായിയിൽ എത്തി. ഇഡിയുടെ കൊച്ചി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.
പിണറായി, പാതിരിയാട് എന്നിവിടങ്ങളിൽ വീണയുടെ പേരിലുള്ള സ്ഥലത്തിന്‍റെ വിവരങ്ങൾ അന്വേഷിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ വരവ്. വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് വീണയുടെ സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ചത്. സ്ഥലം നേരിട്ട് സന്ദർശിച്ചാണ് ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. പിണറായി വൈദ്യുതി സ്റ്റേഷനു സമീപത്താണ് വീണയ്ക്ക് സ്ഥലമുള്ളത്. ഇവിടെ നേരിട്ടെത്തിയ ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ രേഖപ്പെടുത്തി.
മേയിൽ വീണയുടെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ പിണറായിയിൽ ഉള്ള വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് വൻ വിവാദമായിരുന്നു. സിപിഎം നേതാക്കളുടെയും പ്രവർത്തകരും വലിയ പ്രതിഷേധമാണ് വീട്ടിനു മുൻപിൽ നടത്തിയത്. പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതേ ദിവസം തന്നെ സമാന കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ നടന്ന റെയ്ഡാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയും ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് 18 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇവരിൽ ഒരാൾ ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും മറ്റുള്ളവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.