

വീണ വിജയൻ
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ മകള്‍ വീണയെ എന്‍ഫോഴ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്യും. ഒന്നാംഘട്ട ചോദ്യംചെയ്യലില്‍ ലഭിച്ച മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്. ഇതിനായി ഉടന്‍ തന്നെ വീണയ്ക്ക് സമന്‍സ് നല്‍കുമെന്നാണ് സൂചന.
കഴിഞ്ഞദിവസം കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് എട്ടുമണിക്കൂറിലധികമാണ് വീണയെ ചോദ്യം ചെയ്തത്. എന്നാല്‍ ഈ ചോദ്യംചെയ്യലില്‍ ലഭിച്ച മറുപടികളില്‍ ഇഡി അധികൃതര്‍ തൃപ്തരല്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യലിന് കളമൊരുങ്ങുന്നത്.
സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്നതിനുള്ള രേഖകളൊന്നും തന്നെ ഹാജരാക്കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ഇഡി പറയുന്നു. നിലവില്‍ കമ്പനി പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ സേവനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ തന്‍റെ പക്കല്‍ ഇല്ലെന്നാണ് വീണ ഉയര്‍ത്തുന്ന മറുവാദം. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ ഇഡി കൂട്ടാക്കിയിട്ടില്ല. ഇല്ലാത്ത സേവനങ്ങള്‍ക്കാണ് പണം സ്വീകരിച്ചതെന്ന മുന്‍ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് രേഖകള്‍ ഇല്ലെന്ന വീണയുടെ നിലപാടെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.
കേസ് ഇത്രത്തോളം എത്തിയിട്ടും സിഎംആര്‍എല്ലില്‍നിന്ന് 1.72 കോടി രൂപ ലഭിച്ചതിന്‍റെ കൃത്യമായ വിവരങ്ങള്‍ ഇനിയും കൈമാറാന്‍ വീണയ്ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം മുറുക്കാനാണ് ഇഡിയുടെ നീക്കം. അതിനാല്‍ രണ്ടാംഘട്ട ചോദ്യംചെയ്യലില്‍ കൂടുതല്‍ കടുത്ത നീക്കമാവും ഇഡി നടത്തുക.