

തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിനൊപ്പം നിൽക്കില്ലെന്ന് തീരുമാനിച്ച് സിപിഎം. ഒന്നിച്ച് അവിശ്വാസ പ്രമേയവുമായി മുന്നോട്ടു പോയാൽ അതു രാഷ്‌ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. നഗരത്തിൽ ഭരണസ്തംഭനം എന്നാരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് വട്ടം കൂട്ടിയത്. സത്യപ്രതിജ്ഞാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബിജെപി പ്രതിസന്ധിയിലായ സാഹചര്യത്തിൽ തിങ്കളാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായിരുന്നു യുഡിഎഫിന്‍റെ നീക്കം.
നിലവിലെ അംഗസംഖ്യ അനുസരിച്ച് യുഡിഎഫിനോ എൽഡിഎഫിനോ ഒറ്റയ്ക്ക് അവിശ്വാസവുമായി മുന്നോട്ടു പോകാൻ സാധിക്കില്ല. കാപ്പ കേസിൽ അകപ്പെട്ട് അറസ്റ്റിലായ ആർ.സുഗതന്‍റെ പുനഃസത്യപ്രതിജ്ഞ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിൽ ബിജെപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഒരു സ്വതന്ത്രൻ ഉൾപ്പെടെ 51 പേരുടെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് എൻഡിഎ അധികാരത്തിലേറിയത്. സുഗതൻ ജയിലിൽ ആയതിനാൽ നിലവിലെ അംഗസംഖ്യ 50 ആണ്. യുഡിഎഫും എൽഡിഎഫും ഒരു സ്വതന്ത്രനും ഒരുമിച്ചാൽ 50 അംഗങ്ങളാണ് ബിജെപിക്കെതിരേ ഉണ്ടാകുക. 101 അംഗ സഭയിൽ 34 പേർ എങ്കിലും ഒപ്പിട്ടെങ്കിൽ മാത്രമേ അവിശ്വാസം അവതരിപ്പിക്കാൻ കഴിയൂ. മാത്രമല്ല കൗൺസിലിൽ പകുതിയിൽ അധികം അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവിശ്വാസം അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ബിജെപി കൗൺസിലിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചാൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ യുഡിഎഫിനൊപ്പം ചേരുന്നത് പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും വിമർശനങ്ങൾ ഉണ്ടാകുമെന്നുമാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത്.