
ബംഗളൂരു: എക്സാലോജിക്കിനെതിരേയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ( എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം നിയമപരമാണെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ 46 പേജുള്ള വിധി പ്രസ്താവത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം തടസ്സപ്പെടുത്താനോ റദ്ദാക്കാനോ കഴിയില്ലെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എക്സാലോജിക്കിനെതിരേയുള്ള അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഡയറക്റ്ററും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ ടി. വീണ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള വിധിയാണ് പുറത്തു വന്നിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കർണാടക ഹൈക്കോടതി ഹർജി തള്ളിയത്. കമ്പനി കാര്യ നിയമപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സമാന്തരമായി എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം തടയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. സിഎംആർഎൽ രാഷ്ട്രീയ പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.
അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ വിപുലമായ അധികാരങ്ങളുള്ള ഏജൻസിക്ക് കഴിയുമെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു.