കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. നേപ്പാളിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രാവിലെ 10.40ന് പുറപ്പെടുന്ന കൊച്ചി- ബംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനത്തെ തിരിച്ചു വിളിച്ച് പരിശോധന നടത്തി.
യാത്രക്കാരെയും ലഗേജുകളും പൂർണമായും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയതോടെയാണ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്. ഇൻഡിഗോ വിമാനം യാത്ര പുറപ്പെട്ടു. കച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകാനായി ടിക്കറ്റ് ബുക് ചെയ്തിരുന്ന നേപ്പാൾ സ്വദേശിയാണ് വ്യാജ ഭീഷണിക്കു പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇയാൾക്ക് വിമാനത്തിൽ കയറാൻ സാധിച്ചിരുന്നില്ല. അന്വേഷണം തുടരുകയാണ്.