
ഷീല സണ്ണി
തൃശൂർ: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചാലക്കുടി സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലാണ് അറസ്റ്റ്. ഷീല സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ ലഹരി സ്റ്റാമ്പ് നൽകിയത് നാരായണ ദാസായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് നാരായണ ദാസ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി വി.കെ. രാജുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷീല സണ്ണിക്കെതിരേ നടത്തിയ ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. 2023 മാര്‍ച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ വച്ചിരുന്ന ബാഗില്‍ നിന്ന് എല്‍എസ്‌ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. 72 ദിവസം ഷീല ജയിലാവുകയും ചെയ്തിരുന്നു.
പിന്നീട് നടത്തിയ രാസ പരിശോധനയില്‍, ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.