

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ വ്യാജ പ്രചരണങ്ങളും വർധിക്കുകയാണ്. താപനില 55 ഡിഗ്രി വരെ ഉയരുമെന്നും ഫോൺ പൊട്ടിത്തെറിക്കുമെന്നുമാണ് വാട്സാപ്പിൽ പ്രചരിച്ചിരുന്നത്. ഇപ്പോൾ ഇത് വ്യാജമാണെന്ന് വ്യക്തമാക്കി ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാമെന്നുമാണ് വ്യാജ പ്രചരണം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുതെന്നും ഇതിൽ പറയുന്നുണ്ട്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമം അനുസരിച്ച് ശിക്ഷാർഹമാണെന്നും ദുരന്തനിവാരണ അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പും പുറത്തിറക്കിയിട്ടില്ല. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കണമെന്നും കൂട്ടിച്ചേർത്തു.