പ്രഭാഷണ കലയിലെ 'മാസ്റ്റർ' പി.അപ്പുക്കുട്ടൻ അന്തരിച്ചു

പ്രഭാഷണവും നാടകങ്ങളുമായി അപ്പുക്കുട്ടൻ മാസ്റ്റർ കടന്നുചെല്ലാത്ത വഴികൾ ഉത്തര മലബാറിൽ വിരളമായിരിക്കും.
Famous orator p Appukkuttan passes away

പി.അപ്പുക്കുട്ടൻ

Updated on

പയ്യന്നൂർ: പ്രഭാഷകൻ പി. അപ്പുക്കുട്ടൻ (85) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെക്കാലമായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മികച്ച വാഗ്മി എന്നതിനു പുറമേ, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും അദ്ദേഹം സുപരിചിതനായിരുന്നു. കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി എന്നിവയിലും അംഗമായിരുന്നു. 1996 മുതൽ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രഭാഷണവും നാടകങ്ങളുമായി അപ്പുക്കുട്ടൻ മാസ്റ്റർ കടന്നുചെല്ലാത്ത വഴികൾ ഉത്തര മലബാറിൽ വിരളമായിരിക്കും. ആശയ വ്യക്തതയും ഭാഷാശുദ്ധിയും തുറന്ന സമീപനവും കൊണ്ട് അദ്ദേഹം ശ്രോതാക്കളുടെ മനസ് കീഴടക്കുകയായിരുന്നു. നാടകവേദികളിലും അദ്ദേഹം പ്രതിഭ തെളിയിച്ചു.

1939 ഓഗസ്റ്റ് 10 ന് അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാളുടെയും എ.പി.പാർവതി അമ്മയുടെയും മകനായി ജനിച്ചു. അന്നൂർ യു.പി. സ്കൂൾ, പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്.എസ്.എൽ.സി.ക്ക് ശേഷം കണ്ണൂർ ഗവ. ട്രെയിനിംഗ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം നേടി. 1959 -ൽ വെള്ളോറ യുപി സ്കൂളിൽ അധ്യാപകനായി. 1962-ൽ പിഎസ്‌സി നിയമനം ലഭിച്ച് ഗവ. ഹൈസ്കൂളിലെത്തി. വിദ്വാൻ പരീക്ഷ ജയച്ചതിനെത്തുടർന്ന് ഹൈസ്കൂൾ അധ്യാപകനായി സ്ഥാനക്കയറ്റത്തോടെ കാസർകോട് ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി.

1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് വിരമിച്ചു. ഭാര്യ: പരേതയായ സി.പി. വത്സല. മക്കൾ: സി.പി. സരിത, സി.പി. ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്‍റ്, മാതൃഭൂമി ‌ഡൽഹി), സി.പി. പ്രിയദർശൻ (ഗൾഫ്). മരുമക്കൾ: ചിത്തരഞ്ജൻ ( കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസി.പ്രൊഫസർ ഐഐഎം ഇൻഡോർ), ഹണി( ദുബായ് ).

സംസ്കാരം വെള്ളിയാഴ്ച രാവിലെ അന്നൂർ വില്ലേജ് ഹാളിലെ പൊതു ദർശനത്തിന് ശേഷം 11 മണിയോടെ മൂരിക്കൊവ്വൽശ്മശാനത്തിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com