

അടൂർ സഹകരണസംഘത്തിൽ സാമ്പത്തിക ക്രമക്കേട്
അടൂർ: തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തലവേദനയായി അടൂർ സഹകരണസംഘത്തിലെ ക്രമക്കേട് ആരോപണം. സഹകരണസംഘത്തിൽ വൻ ക്രമക്കേടാണ് നടന്നതെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ ആകാത്തതിനാൽ രാജിവയ്ക്കുന്നുവെന്ന് പ്രസിഡന്‍റ് പൊൻതാമര പിള്ള പറഞ്ഞു. പത്തനംത്തിട്ടയിൽ വാർത്താസമ്മേളനം വിളിച്ചാണ് പൊൻതാമര ഇക്കാര്യം വെളിപ്പെടുത്തിയത്.
സിപിഎമ്മിന്‍റെ മഹിള അസോസിയേഷൻ നേതാവായ പൊൻതാമര പിള്ള മുൻ എംഎൽഎ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ്. ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. ബാങ്കിൽ 75 ലക്ഷത്തിന്‍റെ ക്രമക്കേടാണ് നടന്നതെന്നാണ് ഇവർ ആരോപിച്ചത്. ക്രമക്കേടിന് താൻ കൂട്ടുനിന്നില്ലെന്നും പൊൻതാമര പിള്ള പറഞ്ഞു. ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപിച്ച ആൾ അറിയാതെ പിൻവലിച്ചു. മാത്രമല്ല ഈ നിക്ഷേപത്തിന്‍റെ പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്ന് കരുവാറ്റ സ്വദേശി പരാതി നൽകി. വ്യാജ രേഖ ചമച്ച് മറ്റൊരാളുടെ പേരിൽ വായ്പ എടുത്തുവെന്നും അത് നേതാക്കൾ വീതിച്ചെടുത്തെന്നും ഇവർ ആരോപിച്ചു.
പൊൻതാമര പിള്ള വെളിപ്പെടുത്തിയ വിവരങ്ങൾ സഹകരണ വകുപ്പിന്‍റെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായി പരിശോധിച്ചപ്പോഴാണ് തന്‍റെ ഒപ്പ് പോലും വ്യാജമായി ഇട്ട് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതെന്ന് പൊൻതാമര പിള്ള പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല.
പാർട്ടി നേതാക്കൾ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇത് തന്‍റെ മേൽ കെട്ടിവയ്ക്കുമെന്ന ഭീതിയിലാണ് ഇവരുടെ വെളിപ്പെടുത്തൽ. മുൻ പ്രസിഡന്‍റും നിലവിലെ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രനെതിരേയാണ് ഇവർ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. ബാങ്കിലെ പല രേഖകൾ നശിപ്പിച്ചതായും പൊൻതാമര പിള്ള പറഞ്ഞു.