മാനന്തവാടി: മാനന്തവാടിയിൽ യുവാവിന്‍റെ ജീവനെടുത്ത കാട്ടാന ബേലൂർ മഗ്ന ചാലിഗദ്ദയിൽ നിലയുറപ്പിച്ചതായി സിഗ്നൽ ലഭിച്ചു. ആനയെ മയക്കുവെടിവച്ച് പിടികൂടാനായി ഉത്തരവുണ്ടായെങ്കിലും വെളിച്ചക്കുറവു മൂലം ഞായറാഴ്ച രാവിലെ മയക്കുവെടി വക്കാമെന്ന് ദൗത്യസേന വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ വനംവകുപ്പിന്‍റെ ആന്‍റിനയുടെ 150 മീറ്റർ പരിധിയിലാണ് ആനയുള്ളത്. യുവാവ് കൊല്ലപ്പെട്ട പ്രദേശത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മോഴയാനയായ ബേലൂർ മഗ്നയെ പിടിക്കുന്നതിനായി വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ നാല് കുങ്കിയാനകളെ എത്തിക്കും. ബേലൂർ മഗ്നയെ മയക്കുവെടി വച്ച് പിടിച്ചതിനു ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം.
ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ട്രാക്റ്റർ ഡ്രൈവറായ പടമല അജീഷ് കൊല്ലപ്പെട്ടിരുന്നു.