

എംഎൽഎ വിദ്യാ ബാലകൃഷ്ണൻ
കോഴിക്കോട്: മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും പണം നൽകിയാൽ മന്ത്രിയാക്കാമെന്നുമാണ് ഫോൺ സന്ദേശത്തിൽ പറഞ്ഞത്.
വയനാട് എംപിയുടെ ഡൽഹിയിലെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു ഫോൺകോൾ. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം ആരംഭിച്ചത്.
നിരവധി എംഎൽഎമാർക്ക് ഇത്തരത്തിൽ ഫോൺ സന്ദേശങ്ങൾ ലഭിച്ചിരുന്നതായാണ് വിവരം. ഈ മാസം ആറിനാണ് വാട്സ്ആപ്പ് കോൾ ആയിരുന്നു വിളിച്ചത്. പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്നാണ് പറഞ്ഞത്. രാജ്കുമാർ എന്നാണ് പേരു പറഞ്ഞത്. കേരളത്തിലെ ഒരു എംപിയാണ് നമ്പർ നൽകിയതെന്നും പറഞ്ഞു.
ആ എംപിയെ വിളിച്ച് അന്വേഷിച്ചപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് 2 എംഎൽഎമാരുടെ നമ്പർ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. ഇതോടെ പ്രിയങ്കഗാന്ധിയുടെ ഓഫിസിൽ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇത്തരത്തിൽ ആരെയും ഓഫിൽ നിന്ന് വിളിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് പരാതി നൽകിയതെന്നും വിദ്യാ ബാലകൃഷ്ണൻ പ്രതികരിച്ചു.