

സ്ത്രീകൾക്ക് സൗജന്യ യാത്ര: സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി, പണം കണ്ടെത്താൻ ബാങ്കുകളുടെ സഹായം തേടി സർക്കാർ
representative image
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി. ജീവനക്കാർക്കായാണ് സർക്കുലർ പുറത്തിറക്കിയത്. തിങ്കളാഴ്ച മുതൽ പ്രിയദർശിനി പദ്ധതി നടപ്പാകുന്ന സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കിയത്. ആദ്യം ഘട്ടം കെഎസ്ആർടിസി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര നൽകുക.
സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ...
ബസിന്‍റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം.
അധിക ലഗേജിന് ചാർജ് ഈടാക്കണം.
സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണം.
സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണം.
അതേസമയം, പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന നഷ്ടം മാസത്തിന്‍റെ ആദ്യം തന്നെ നൽകണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇത് സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് നീക്കം.
സർക്കാർ ഗ്യാറന്‍റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കും. ഈ പണം മാസം ആദ്യം കെഎസ്ആർടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കാനാണ് ആലോചന. ബാങ്കുകളുമായി ചർച്ച അന്തിമ ഘട്ടത്തിലാണ്.
മാത്രമല്ല, സൗജന്യ യാത്ര ലോഗോ തയ്യാറാക്കൽ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടെയുള്ള ലോഗോ ആണ് തയ്യാറാകുന്നത്. കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ സർക്കാർ തള്ളിയിരുന്നു. ഡിസൈൻ തയാറാക്കാൻ സി ഡിറ്റിനു കരാർ നൽകിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടോടെ ലോഗോ തയാറാകുമെന്നാണ് വിവരം.