കൊച്ചി: നഗരത്തിലെ പ്രധാന റസിഡഷ്യൽ ഏരിയയായ പനമ്പള്ളളി നഗറിൽ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. കൊച്ചി മേയർ എം. അനിൽകുമാറും പൊലീസ് ഉദ്യോഗസ്ഥരും കുഞ്ഞിന് അന്ത്യാഞ്ജലിയർപ്പിച്ചു. വീട്ടുകാർ മൃതദേഹം ഏറ്റെടുക്കാത്തതിനാൽ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു സംസ്കാരം. കളമശേരി മെഡിക്കല്‍ കോളെജില്‍ നിന്ന് പൊലീസാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ജനിച്ച് മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനുള്ള സമ്മതപത്രം ആശുപത്രിയിൽ ചികിത്സയിലുള്ള 23കാരിയായ അമ്മയില്‍ നിന്നും പൊലീസ് വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഏറ്റെടുത്തത്.
പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ മാതാവ് ഇപ്പോഴും അവിടെ പൊലീസ് സംരക്ഷണയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ. കുഞ്ഞിന്‍റെ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നാണ് പൊലീസിന്‍റെ തീരുമാനം.
കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്തു തന്നെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിള്‍ പൊലീസിന് കൈമാറിയിരുന്നു. യുവതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. നിലവിൽ അയാൾക്കെതിരേ പരാതിയൊന്നുമില്ല.