

ജി. സുകുമാരൻ നായർ
File image
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് നായർ സർവീസ് സൊസൈറ്റി. വിജയം യുഡിഎഫിന്‍റെ മിടുക്കല്ലെന്നും ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാൻ വേണ്ടി വോട്ട് ചെയ്തത് യുഡിഎഫിന് അനുകൂലമായതാണെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
പയ്യന്നൂരും തളിപ്പറമ്പും എല്ലാം സിപിഎം തോൽക്കണമെങ്കിൽ അത്രത്തോളം മോശകരമായ അവസ്ഥയായിരുന്നു. സിപിഎമ്മിനകത്ത് ആഭ്യന്തരപ്രശ്നങ്ങൾ അടക്കം ബാധിച്ചു ചുമ്മാതെ നിന്ന ആളുകൾ പോലും പലരും ജയിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആര് മുഖ്യമന്ത്രിയായി വന്നാലും എൻഎസ്എസിന് പ്രശ്നമില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ അനുഭവ പരിചയമുള്ളവരെ പരിഗണിക്കണമെന്നും വ്യക്തമാക്കി. പ്രത്യേകിച്ചൊരാളെ എൻഎസ്എസ് ചൂണ്ടിക്കാണിക്കില്ല. കോൺഗ്രസിന്‍റെ കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനെതിരെ എടുത്ത നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചിട്ടില്ല. പറവൂരിൽ എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. സതീശന്‍റെ ചില നിലപാടുകളോട് ഇപ്പോഴും ഇഷ്ടക്കേടുകളുണ്ടെന്നും അത്തരം നിലപാടുകളോട് കാണിച്ചിട്ടുള്ള വിയോജിപ്പ് എൻഎസ്എസിന് ഇപ്പോഴുമുണ്ട്. എന്നാലത് തിരുത്താൻ സതീശനോട് ആവശ്യപ്പെടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.