

അഞ്ജു
വിഴിഞ്ഞം: ജ്യൂസിൽ വിഷം കവർത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതികളിൽ ഒരാൾ മരിച്ച സംഭവത്തിൽ ഒരാൾ നിരീക്ഷണത്തിൽ. പനങ്ങോട് സ്വദേശിനിയായ യുവതിയാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. ആത്മഹത്യയ്ക്കു ശ്രമിച്ച സ്വകാര്യ സ്വർണപ്പണയ ഇടപാടു സ്ഥാപനത്തിലെ ജീവനക്കാരികളിൽ നിന്ന് പനങ്ങോട് സ്വദേശിനി സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നാണ് ആരോപണം. മരിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവിന്‍റെ(28) ആത്മഹത്യക്കുറിപ്പിലാണ് തട്ടിപ്പിനെക്കുറിച്ച് പറയുന്നത്.
കബളിപ്പിച്ചു സ്വർണാഭരണങ്ങൾ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോൾ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളതായി ബന്ധുക്കൾ അറിയിച്ചു. അഞ്ജു, മാതാവ്, ചികിത്സയിലുള്ള യുവതി എന്നിവരുൾപ്പെടെ ബന്ധുക്കളിൽനിന്ന് 70 പവനോളം സ്വർണം കൈക്കലാക്കിയെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ജു ശനിയാഴ്ചയാണ് മരിച്ചത്. വിഷം കഴിച്ച വെങ്ങാനൂർ ചാവടിനട സ്വദേശിനിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 30ന് വൈകിട്ടായിരുന്ന സംഭവം. ഇരുവരും ചേർന്ന് വിഴിഞ്ഞത്തെ ജൂസ് കടയിൽനിന്നു പാനീയം വാങ്ങി വിഷംകലർത്തി കുടിക്കുകയായിരുന്നു. ഛർദി അനുഭവപ്പെട്ടതോടെ ചാവടിനട, വെങ്ങാനൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.