

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം സെഷൻസ് കോടതിയുടെ വിധിയെ ചോദ്യം ചെയ്തു കൊണ്ട് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
രാഹുലിനെതിരേയുള്ള രണ്ടാമത്തെ കേസിലാണ് തിരുവനന്തപുരം കോടതി മുൻകൂർജാമ്യം നൽകിയത്. കോടതിയുടെ പരാമർശം കേസിന്‍റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുമെന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നീക്കം.
23 കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പെണ്‍കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകള്‍ മൂൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു വാദം കേട്ടത്.