

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസലറാകും
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സമവായത്തിലെത്തി സംസ്ഥാന സർക്കാരും ഗവർണർ രാജേന്ദ്ര ആർലേക്കറും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കൊടുവിലാണ് ഏറെക്കാലമായി നീണ്ടു നിന്നിരുന്ന വിഷയത്തിൽ പരിഹാരമായത്. ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിക്കാൻ സർക്കാർ സമ്മതിച്ചു. ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലാറാക്കാനും ധാരണ.
പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കി കമ്മിറ്റി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. മുഖ്യമന്ത്രി അതിൽ മുൻഗണനാക്രമമുണ്ടാക്കി ഗവർണറുടെ അംഗീകാരത്തിനു കൈമാറി. ഡിജിറ്റല്‍ വാഴ്‌സിറ്റിയുടെ പട്ടികയില്‍ ഡോ. സജി ഗോപിനാഥിന്‍റെയും സാങ്കേതിക സർവകലാശാലയുടെ പട്ടികയിൽ സി. സതീഷ്‌കുമാറിന്‍റെയും പേരാണു മുഖ്യമന്ത്രി നല്‍കിയ ലിസ്റ്റില്‍ ആദ്യമുള്ളത്.
ഇരു പട്ടികയിലും ഇടം പിടിച്ചതു ഡോ. സിസ തോമസും ഡോ. പ്രിയ ചന്ദ്രനുമാണ്. രണ്ടുപേരും ഗവര്‍ണര്‍ക്കു താത്പര്യമുള്ളവരും. രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവര്‍ ഇവര്‍ മാത്രമാണെന്നു വാദിച്ച് സാങ്കേതിക സർവകലാശാലയിലേക്കു സിസയെയും ഡിജിറ്റലിലേക്കു പ്രിയയെയുമാണു നിര്‍ദേശിക്കുന്നതെന്നു ഗവര്‍ണര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തീർക്കാൻ മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സമവായമുണ്ടായില്ലെന്ന് ഗവർണറും സർക്കാരും അറിയിച്ചതോടെയാണ് രണ്ടു സർവകലാശാലകളിലെയും വിസിമാരെ നിയമിക്കാൻ സ്വയം നിയമിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. രണ്ടു സർവകലാശാലകളിലേക്കുമുള്ള വിസിമാരുടെ പേരുകൾ മുദ്രവച്ച കവറിൽ അടുത്ത ബുധനാഴ്ചയ്ക്കകം കോടതിക്കു നൽകാൻ ധൂലിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച കോടതി ഇതു പരിഗണിക്കും.