
ഭാരതാംബ വിവാദം; ഗവർണർക്കെതിരേ നിയമ നടപടിക്ക് സർക്കാർ
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ സർക്കാർ - ഗവർണർ പോര് മുറുകുന്നതിനിടെ നിർണായക നീക്കം. കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പൊതുപരിപാടിയിൽ ഉപയോഗിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. ഇതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിനോടു നിർദേശിച്ചിട്ടുണ്ട്. നിയമോപദേശം ലഭിച്ച ശേഷമാവും തുടർനടപടിയുമായി സർക്കാർ മുന്നോട്ടു പോവുക.
വ്യാഴാഴ്ച സ്കൗട്സ് ആൻഡ് ഗൈഡ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ സർക്കാർ പോര് മുറുകിയത്.
മുൻപ് പരിസ്ഥിതി ദിനത്തിൽ കൃഷി മന്ത്രി പി. പ്രസാദ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പേരിൽ പരിപാടി ബഹിഷ്കരിച്ചിരുന്നു. ആർഎസ്എസ് പരിപാടികളിലുപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം സർക്കാർ പരിപാടികളിൽ ഉപയോഗിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവർണർ ചിത്രം മാറ്റാൻ തയാറായിരുന്നില്ല.
സർക്കാർ ശക്തമായ എതിർപ്പ് അറിയിക്കുമ്പോഴും നിലപാട് മാറ്റില്ലെന്ന വാശിയിലാണ് ഗവർണർ രാജേന്ദ്ര അർലേക്കർ. ഇതോടെയാണ് നിയമ നടപടിയിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്.