

അമൃതാനന്ദമയി മഠത്തിലെ 'ഊട്ടോളി രാമനെ' സർക്കാർ സംരക്ഷിക്കണം; ആന ഉടമസ്ഥ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: ഊട്ടോളി രാമനെന്ന ആനയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സുരക്ഷിതമായി പാർപ്പിക്കണമെന്ന് സുപ്രാീം കോടതി ഉത്തരവിട്ടു. തർക്കത്തിൽ അന്തിമ വിധി വരെ വനം വകുപ്പ് ആനയെ സംരക്ഷിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ആനയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, എസ് സി ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്. കോടതി ഉത്തരവ് ലംഘിച്ച് ആനയെ ക്ഷേത്രപരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് ആനയെ നിലവിൽ സംരക്ഷിക്കുന്ന കൃഷ്ണൻകുട്ടിക്ക് കോടതി 2000 രൂപ പിഴ വിധിച്ചു.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയാണ് ഊട്ടോളി രാമൻ. കെ.വി. സദാനന്ദൻ എന്നയാൾ ആൻഡമാൻ നിക്കോബാറിൽ നിന്നെത്തിയ ആനയെ 2001ൽ അമൃതാനന്ദ മയീ മഠത്തിൽ നടയിരുത്തുകയായിരുന്നു. അമൃതാനന്ദ മയിയാണ് ആനയ്ക്ക് രാമൻ എന്നു പേരിട്ടത്. ഔദ്യോഗിക രേഖകളിൽ ആനയുടെ ഉടമസ്ഥൻ അമൃതാനന്ദ മയി മഠം ആണ്.
2017ൽ ആനയ്ക്ക് മദപ്പാട് തുടങ്ങിയതോടെ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് മൂലം ഊട്ടോളി സ്വദേശിയായ കൃഷ്ണൻ കുട്ടിക്ക് ആനയെ കൈമാറി. പിന്നീട് ആന ഉപദ്രവിക്കപ്പെടുന്നുവെന്ന് അറിഞ്ഞതോടെ ആനയെ തിരിച്ചാവശ്യപ്പെട്ടു. സംരക്ഷിച്ച വകയിൽ ആനയ്ക്ക് 35 ലക്ഷം നൽകാൻ തയാറാണെന്ന് മഠം കോടതിയെ അറിയിച്ചു.
എന്നാൽ ആനയുടെ ഉടമസ്ഥൻ താനാണെന്നാണ് കൃഷ്ണൻ കുട്ടിയുടെ വാദം. ആനയെ പരിപാടിക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് 2017ൽ മഠം ആനയെ കെ.വി. സദാനന്ദന് തന്നെ മടക്കി നൽകിയെന്നും അദ്ദേഹം ആനയെ ഇഷ്ടദാനമായി തനിക്കു നൽകിയെന്നുമാണ് സദാനന്ദന്‍റെ വാദം.