തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്രാ വിവരങ്ങൾ പുറത്തു വിട്ട് സംസ്ഥാന സർക്കാർ. കഴിഞ്ഞ 1095 ദിവസങ്ങൾക്കിടെ 328 ദിവസവും ആരിഫ് ഖാൻ കേരളത്തിനു പുറത്തായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ് പുറത്തു വിട്ട രേഖകളിൽ വ്യക്തമാകുന്നത്. 2021 ജൂലൈ 29 മുതൽ 2024 ജനുവരി 1 വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി ചുമതലയേറ്റത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവർണറുടെ യാത്രാവിവരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ രാജ്ഭവൻ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഗവർണർ സംസ്ഥാന വിടുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇതു പ്രകാരമുള്ള രേഖകളാണ് സർക്കാർ പുറത്തു വിട്ടിരിക്കുന്നത്.
ഗവർണറുടെ യാത്രയ്ക്കായി മാത്രം ബജറ്റിൽ മാറ്റി വച്ചതിന്‍റെ 20 ഇരട്ടി ചെലവാക്കേണ്ടി വന്നതായി മന്ത്രിമാർ ആരോപിച്ചിരുന്നു. പുറത്തു വന്ന രേഖകൾ പ്രകാരം ഡൽഹി വഴിയും മംഗളൂരു വഴിയും യുപിയിലേക്കായിരുന്നു യാത്രകൾ അധികവും.
മുംബൈ, ചെന്നൈ, ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര ചെയ്തിട്ടുണ്ട്.