

തിരുവനന്തപുരം: 2023ൽ നവകേരള യാത്രക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വാനവ‍്യൂഹനത്തിനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ കേസ് ഡയറി തിരുത്തിയതിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി എസ്ഐടി.
ആലപ്പുഴയിലെയും എഡിജിപി ഓഫിസിലെയും ഉദ‍്യോഗസ്ഥരുടെ മൊഴിയാണ് പ്രത‍്യേക അന്വേഷണ സംഘം രേഖപ്പെടുത്തുക.
റിപ്പോർട്ട് ലഭിച്ചാൽ ഇക്കാര‍്യത്തിൽ സർക്കാർ വിശദീകരണം തേടും. കേസ് ഡയറി തിരുത്തിയതിനാണ് എഡിജിപിക്കെതിരേ അന്വേഷണം നടക്കുന്നത്. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപിയുടെ ഓഫിസിലെത്തിച്ചെന്ന് നേരത്തെ ആദ‍്യ കേസ് അന്വേഷിച്ച സംഘം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.