
കൊച്ചി: പാതിവില തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതിയ അനന്തു കൃഷ്ണന് സ്ഥാപനത്തിന്‍റെ അക്കൗണ്ടുകൾ വഴി മാത്രം ലഭിച്ചത് 548 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച്. വിവിധ ബാങ്കുകളിലായി 21 അക്കൗണ്ടുകളാണ് അനന്തുകൃഷ്ണന് ഉള്ളത്. സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്‍റെ പേരിലുള്ള 11 അക്കൗണ്ടുകൾ വഴിയാണ് കോടികൾ എത്തിയിരിക്കുന്നത്. ടൂവീലറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 20,163 പേരിൽ നിന്നായി 60,000 രൂപയും 4035 പേരിൽ നിന്ന് 56,000 രൂപ വീതവും വാങ്ങി. ഇതു മാത്രം 143.5 കോടി രൂപ വരുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.
പണം എന്തിനെല്ലാമാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ നൽകണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ലഭിച്ചിരിക്കുന്നത്.
തട്ടിപ്പിൽ രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.