

സൗജന്യ ഭവന പദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ സമര്‍പ്പണം
തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങള്‍ക്കായി നടപ്പാക്കിയ സൗജന്യ ഭവന പദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ സമര്‍പ്പണം ശനിയാഴ്ച വൈകിട്ട് മൂന്നിന്. താക്കോല്‍ സമര്‍പ്പണത്തിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊല്ലം സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നിര്‍വഹിക്കും.
എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിക്കും. എം. മുകേഷ് എംഎല്‍എ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സ്ഥാപക ചെയര്‍മാന്‍ എം.വി. ജയരാജന്‍, കൊല്ലം മേയര്‍ എ.കെ. ഹഫീസ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ലതാദേവി, സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ എസ്. ജയമോഹന്‍, ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി.ബി. സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ഒക്റ്റോബറിൽ വീടുകളുടെ നിര്‍മാണോദ്‌ഘാടനം നടന്ന് ആറ് മാസത്തിനുള്ളിലാണ് പണിപൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്.
2021ലെ ലൈഫ്- വിഷു ബംപര്‍ ലോട്ടറിയുടെ ലാഭവിഹിതമായ 9.47 കോടി രൂപ വിനിയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. 14 ജില്ലകളിലായി ആകെ 160 വീടുകളാണ് നിർമിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളായ ഓരോ അംഗത്തിനും നാലുഘട്ടങ്ങളിലായി ആകെ 5,92,000 രൂപ നല്‍കും. 650-800 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലുള്ള ഒറ്റ നില വീടുകളാണ് നിര്‍മിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് 12 ഗുണഭോക്താക്കള്‍ക്കും കൊല്ലത്ത് 18 ഗുണഭോക്താക്കള്‍ക്കും വീട് ലഭിക്കും. പത്തനംതിട്ട (8), ആലപ്പുഴ (15), കോട്ടയം (11), ഇടുക്കി (11), എറണാകുളം (14), തൃശൂര്‍ (14), പാലക്കാട് (16), മലപ്പുറം (8), കോഴിക്കോട് (8), വയനാട് (8), കണ്ണൂര്‍ (9), കാസര്‍ഗോഡ് (8) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഗുണഭോക്താക്കൾ.