

തൃശൂർ: മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരം മാത്രമായി വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന സർക്കാർ നിർദേശത്തെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അംഗീകരിക്കുകയായിരുന്നു. കുടമാറ്റം 15 മിനിറ്റ് ആയി കുറക്കാനും നിർദേശിച്ചിട്ടുണ്ട്. പത്തു കുടകൾ മാത്രമായിരിക്കും മാറ്റുക.
വ്യാഴാഴ്ച രാവിലെ തൃ ശൂർ കലക്റ്ററേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. എന്നാൽ ആനകളുടെ എണ്ണത്തിലും മേളത്തിലും വ്യത്യാസമുണ്ടായിരിക്കില്ല. പതിവു പോലെ 15 ആനകളെ ഇരുദേവസ്വവും അണി നിരത്തും.
ഏപ്രിൽ 26നാണ് തൃശൂർ പൂരം. തിരുവമ്പാടി ദേവസ്വത്തിന്‍റെ സാമ്പിൾ വെടിക്കെട്ടിനായി സാമഗ്രികൾ ഒരുക്കിയിരുന്ന വെടിക്കെട്ട് പുരയ്ക്കാണ് കഴിഞ്ഞ ദിവസം തീ പിടിച്ചത്. അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. മാരകമായി പരുക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.