

കെ. മുരളീധരൻ | കെ. റീന
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ പിഴവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. കെ.ജെ. റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കി. ഈ പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. സർക്കാരുമായി ഇടഞ്ഞ് നിന്ന റീനയെ പുതിയ ഡിഎച്ച്എസിന്‍റെ നിയമന നടപടികള്‍ നടക്കുന്നതിനാല്‍ മാറ്റി എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സര്‍വീസ് കഴിഞ്ഞ് പോകുന്നയാള്‍ക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം ഡോ. റീന ആവശ്യപ്പെട്ടിരുന്നു.
തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്നും റീന പറഞ്ഞിരുന്നു. 'ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നതെന്നായിരുന്നു റീനയുടെ പ്രതികരണം.എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോക്ടര്‍ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്.
അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്. എന്നാൽ, സർക്കാരുമായി സഹകരിക്കാതിരുന്നതും മന്ത്രിയെ രോഗവിവരങ്ങൾ കൃത്യമായി അറിയിക്കാതിരുന്നതുമാണ് നടപടിക്ക് കാരണമെന്ന് പിന്നീട് മന്ത്രി നേരിട്ട് വെളിപ്പെടുത്തിയിരുന്നു.