

സംസ്ഥാനത്ത് കനത്ത മഴ
file image
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ശക്തമായ മഴ. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത മൂന്നു ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ 115 മുതൽ 204 മില്ലി മീറ്റർ വരെ തീവ്രമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലും പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കേരള സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു. ഇത്തരം പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിൽ ആവശ്യമെങ്കിൽ അവിടേക്ക് മാറണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അതോറിറ്റി പറഞ്ഞു.
മഴയും കാറ്റും ശക്തമാവുന്ന വേളയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പുഴകൾ മുറിച്ചുകടക്കാനോ മറ്റു ജലാശയങ്ങളിൽ ഇറങ്ങാനോ ശ്രമിക്കരുത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലൂടെ വാഹനയാത്രികർ സഞ്ചരിക്കരുതെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനമൊട്ടാകെ ജില്ലാ-താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. അടിയന്തര സഹായത്തിനുള്ള 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിലൂടെ ജനങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാം.