

സംസ്ഥാനത്ത് അതിതീവ്രമഴ, പലസ്ഥലത്തും ഉരുൾപൊട്ടി, മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി. വിവിധയിടങ്ങളിലായി നാല് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. ജോസഫിന്റെ മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.
പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി ഏലപ്പാറയിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. നിരവധി വീടുകളിലാണ് വെള്ളംകയറിയത്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം പൂർണമായി തടസപ്പെട്ടു. തണ്ണിത്തോട് ഭാഗത്തും നദിയിൽ ക്രമാതീതമായി ജലനിരപ്പുയർന്നു. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിൽ ഉരുൾപൊട്ടി. ഈ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിച്ചു.