heavy rain is continued in kerala
കല്ലാർകുട്ടി ഡാമിന്‍റെ 2 ഷട്ടറുകൾ തുറന്നു

കനത്ത മഴ തുടരുന്നു; മരം വീണ് നിരവധി വീടുകൾ തകർന്നു, സംസ്ഥാനത്തുടനീളം പരക്കെ നാശനഷ്ടം

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും 4 വയസുള്ള കുട്ടിയ്ക്കും പരുക്കേറ്റു
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗീഗമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും 4 വയസുള്ള കുട്ടിയ്ക്കും പരുക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്‍റെ വീടാണ് തകർന്നത്.

മൂന്നാർ ദേവികുളം കോളനിയിൽ വീടിനു മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞു വീണ് അപകടമുണ്ടായി. വിൽസൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ വീണത്. വിൽസനും ഭാര്യയും രണ്ടു കുട്ടികളും പരുക്കുപറ്റാതെ രക്ഷപ്പെട്ടു.

പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. എറണാകുളം കോതമംഗലത്ത് കിഴക്കൻ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി.

ശക്തമായ മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്‍റെ 2 ഷട്ടറുകൾ ഉയർത്തി 30 സെന്‍റീ മീറ്റർ വീതമാണ് ഉയർത്തിയത്. പാംബ്ല ഡാമിന്‍റെ ഷട്ടറുകളും ഉയർത്തി. രണ്ട് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാർ തീരത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com