കൊച്ചിയിലെ വെള്ളക്കെട്ട്: പറഞ്ഞു മടുത്തുവെന്ന് ഹൈക്കോടതി

കാനകളുടെ ശുചീകരണം വൈകുന്നതിന് ലോകസഭാ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും, അതൊരു കാരണമാകാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാനകള്‍ ശുചീകരിക്കുന്ന കാര്യത്തില്‍ പറഞ്ഞു മടുത്തെന്നും അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇതിനൊക്കെ ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടെ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു. ഇടപ്പള്ളി തോടിന്‍റെ ശുചീകരണം കോർപ്പറേഷന്‍റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു. കാനകളുടെ ശുചീകരണം വൈകുന്നതിന് ലോകസഭാ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും, അതൊരു കാരണമാകാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

മൺസൂണിന് മുൻപുള്ള തയാറെടുപ്പുകൾ ദുർബലമെന്നും ശുചീകരണത്തിനായി മൺസൂൺ കലണ്ടർ നിർബന്ധമെന്നും അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചു. തുടർന്ന് ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.

ജനങ്ങൾ കാനകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണെന്നും ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കൊച്ചി കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ വർഷത്തെ കാന ശുചീകരണം ഒരു പരിധി വരെ സംതൃപ്തിയുണ്ടാക്കിയെന്നും അതേ അവസ്ഥ ഇത്തവണയും പ്രതീക്ഷിച്ചുവെന്നും കോടതി പറഞ്ഞു. പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണം. കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ച് നടപടി കൈക്കൊള്ളണം. അധികൃതർ ഇക്കാര്യത്തിൽ ഹൈപവർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണം.

പി ആന്‍ഡ് ടി കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിച്ച ഫ്ലാറ്റിലെ ചോർച്ചയിലും കോടതി വിമര്‍ശനം ഉന്നയിച്ചു. സാധാരണ ജനങ്ങളാണെങ്കിൽ എന്തുമാകാം, ഒരു വിഐപി ആണെങ്കിലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ജിസിഡിഎ റിപ്പോർട്ട് നൽകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.